കൊച്ചി: കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്സീൻ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്സീന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിർദേശം.
ഒന്നാം ഡോസ് വാക്സിനെടുത്ത ജീവനക്കാർക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് കമ്പനി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പ്രതികരണം.
ആദ്യഘട്ട വാക്സിനേഷൻ ആരംഭിക്കുമ്പോൾ രണ്ട് കോവിഷീൽഡ് ഡോസുകൾക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നു. എന്നാൽ വാക്സിൻ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈർഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.