എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി ഇ-സര്‍വീസ് ബുക്ക് ; ഉത്തരവിറക്കി ധനവകുപ്പ്

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി ഇ-സര്‍വീസ് ബുക്ക് ; ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് ഇ-സര്‍വീസ് ബുക്ക് മാത്രമാവും ഉണ്ടാവുകയെന്ന് ഉത്തരവില്‍ ധനവകുപ്പ് വ്യക്തമാക്കി.

എന്നാൽ 2023 ഡിസംബര്‍ 31നോ അതിന് മുന്‍പോ വിരമിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ സര്‍വീസ് ബുക്ക് തുടരാമെന്നാണ് നിര്‍ദേശം. ഇന്‍ക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് എന്നീ മാറ്റങ്ങള്‍ വഴി ശമ്പളത്തിൽ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതല്‍ ഇ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും.

കഴിഞ്ഞ ജനുവരിയില്‍ സര്‍വീസില്‍ കയറിയവരോ 2023 ഡിസംബറില്‍ സര്‍വീസ് അവസാനിക്കുന്നവരോ അല്ലാത്തവര്‍ക്ക് സാധാരണ സര്‍വീസ് ബുക്കും ഇ-സര്‍വീസ് ബുക്കും ഉണ്ടാകും. ഇവരുടെ ഇപ്പോഴത്തെ സര്‍വീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബര്‍ 31നു മുന്‍പായി ഇ-സര്‍വീസ് ബുക്കില്‍ ചേര്‍ക്കണം.

ഇ-സര്‍വീസ് ബുക്കിലെ വിവരങ്ങള്‍ ജീവനക്കാര്‍ക്ക് അവരുടെ സ്പാര്‍ക് ലോഗിന്‍ വഴി കാണാന്‍ കഴിയും. സ്പാര്‍ക്കില്‍ മൊബൈല്‍ നമ്പറും ഇ-മെയിലും അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാണ് ലോ​ഗിന്‍ തയ്യാറാക്കേണ്ടത്. ധന വകുപ്പിലെ (പെന്‍ഷന്‍ ബി) വിഭാഗത്തിനാണ് ഇ സര്‍വീസ് ബുക്കിന്റെ ചുമതല. ഇ-സര്‍വീസ് ബുക്കിലെ മാറ്റങ്ങള്‍ രണ്ട് മാസം കൂടുമ്പോൾ ധനവകുപ്പ് വിലയിരുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.