തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബിഐക്ക് തിരിച്ചടി. കേസിൽ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസില്‍ സിബിഐ പ്രതിചേര്‍ത്ത മുന്‍ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഇദ്ദേഹത്തിന് 60 ദിവസത്തേക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്ത സിബിഐ നമ്പി നാരായണനെ കസ്റ്റഡില്‍ മര്‍ദ്ദിച്ചുവെന്ന് വാദിച്ചു.
ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നമ്പിനാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷി ചേര്‍ന്നിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് സിബി മാത്യൂസ് പ്രതികരിച്ചു.
അതേസമയം, ജെയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക നിരീക്ഷണങ്ങള്‍ സിബിഐ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.