ഫോണിൽ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറിയ കുട്ടി വീണ് പരിക്കേറ്റ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഫോണിൽ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറിയ കുട്ടി വീണ് പരിക്കേറ്റ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കാന്‍ ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയില്‍ അനന്ത് ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇന്നലെ ഉച്ചയ്ക്ക് പ്ലസ് വണ്‍ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഫോണിൽ റേഞ്ച് കിട്ടാത്തതിനെ തുടർന്ന് അനന്ത് ബാബു മരത്തില്‍ കയറിയത്. ഇതിനിടെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്ത് ബാബുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു.

എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്ത് ബാബുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അതേസമയം ഈ പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.