ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു: ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വീണ്ടും ട്വിസ്റ്റ്; അവസാന നിമിഷം പേരുകള്‍ മാറി

ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു: ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വീണ്ടും ട്വിസ്റ്റ്; അവസാന നിമിഷം പേരുകള്‍ മാറി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ അവസാന നിമിഷം പേരുകളില്‍ മാറ്റം വന്നു.

ആലപ്പുഴയില്‍ എ.പി ശ്രീകുമാറിനു പകരം ബാബു പ്രസാദാണ് ഡി.സി.സി അധ്യക്ഷന്‍. കോട്ടയത്ത് ഫില്‍സണ്‍ മാത്യൂസിന് സാധ്യത പറഞ്ഞിരുന്നെങ്കിലും അവസാനം നാട്ടകം സുരേഷിനാണ് നറുക്ക് വീണത്. ഇടുക്കിയില്‍ ആദ്യം സി.പി മാത്യുവിന്റെ പേരാണ് പരിഗണിച്ചതെങ്കിലും പിന്നീട് അഡ്വ. എസ് അശോകന്റെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന പട്ടികയില്‍ സി.പി മാത്യു തന്നെ ഇടം നേടി.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും നടത്തിയ റിലേ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനായത്.

പുതിയ ഡി.സി.സി അധ്യക്ഷന്മാര്‍:
തിരുവനന്തപുരം - പാലോട് രവി
കൊല്ലം - പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ - ഡി. ബാബു പ്രസാദ്
കോട്ടയം - നാട്ടകം സുരേഷ്
ഇടുക്കി - സി.പി. മാത്യു
എറണാകുളം - മുഹമ്മദ് ഷിയാസ്
തൃശൂര്‍ - ജോസ് വെള്ളൂര്‍
പാലക്കാട് - എ. തങ്കപ്പന്‍
മലപ്പുറം - അഡ്വ. വി.എസ്. ജോയ്
കോഴിക്കോട് - അഡ്വ. കെ. പ്രവീണ്‍ കുമാര്‍
വയനാട് - എന്‍.ഡി അപ്പച്ചന്‍
കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് - പി.കെ. ഫൈസല്‍


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.