അച്ഛനെയും മകളെയും അപമാനിച്ച സംഭവം: വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പിന് പുറമെ സ്ഥലം മാറ്റവും

അച്ഛനെയും മകളെയും അപമാനിച്ച സംഭവം: വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പിന് പുറമെ സ്ഥലം മാറ്റവും

തിരുവനന്തപുരം: മോഷണകുറ്റം ആരോപിച്ച് അച്ഛനെയും മകളേയും പൊതുമധ്യത്തില്‍ അപമാനിച്ച വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രജിതയ്ക്ക് നല്ല നടപ്പിന് പുറമെ കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റവും. വെഞ്ഞാറമൂട് സ്വദേശിനിയും ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫീസറുമായ രജിതയെ കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പു പരിശീലനവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന രജിതയുടെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറി എന്നാരോപിച്ചായിരുന്നു ഇവരെ ചോദ്യം ചെയ്തത്.
സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹ പരിശോധന നടത്തുമെന്നും കുട്ടികളേയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയാറായില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ സ്വന്തം ബാഗില്‍ നിന്ന് കിട്ടിയ ശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലില്‍ പകര്‍ത്തിയ ആള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.