തിരുവനന്തപുരം: പാർട്ടിയെ ദുർബലമാകുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തിയ കെപിസിസി സെക്രട്ടറി പി.എസ് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. കോൺഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് കെ സുധാകരൻ പറഞ്ഞു.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെറ്റുതിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് കെ സുധാകരന് അറിയിച്ചു.
ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പി എസ് പ്രശാന്ത് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പ്രവർത്തിച്ചവരെ കെ.പി.സി.സി പുനസംഘടന പട്ടികയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ വിമർശനം.