ന്യൂഡൽഹി: കോവിഡിന് കാരണമായ വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലും നിരവധി വിദേശരാജ്യങ്ങളിലും കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പുതിയ വൈറസ് കോവിഡ് പ്രതിരോധ വാക്സിനേഷനിലൂടെ ലഭിച്ച സുരക്ഷയെ മറികടന്നേക്കാമെന്നും ഇതുസംബന്ധിച്ച നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ മെയ് മാസത്തിലാണ് പുതിയ വകഭേദം ആദ്യമായി കണ്ടെത്തിയതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസിലെയും(എൻ.ഐ.സി.ഡി) ക്വാസുലു-നേറ്റൽ റിസേർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വെൻസിങ് പ്ലാറ്റ്ഫോം(കെ.ആർ.ഐ.എസ്.പി) യിലെയും ശാസ്ത്രജ്ഞന്മാർ അറിയിച്ചു.
സി.1.2 എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിധ്യം ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ലോകത്ത് ഇതുവരെ കണ്ടെത്തിയ കൂടുതൽ ആശങ്കയുണ്ടാക്കുന്ന വകഭേദത്തേക്കാൾ കൂടുതൽ മ്യൂട്ടേഷൻ സംഭവിക്കാൻ ഇടയുളള വകഭേദമാണ് ഇതെന്ന് ഗവേഷകർ വ്യക്തമാക്കി.