അഫ്ഗാന്‍ ക്രൈസ്തവര്‍ക്ക് തലവെട്ടല്‍ ഭീഷണി; പ്രാര്‍ത്ഥനയുമായി ഒളിവു ജീവിതം

അഫ്ഗാന്‍ ക്രൈസ്തവര്‍ക്ക് തലവെട്ടല്‍ ഭീഷണി; പ്രാര്‍ത്ഥനയുമായി ഒളിവു ജീവിതം

''ഓരോ ദിവസവും ഒരു താലിബാന്‍ തീവ്രവാദി ഫോണ്‍ ചെയ്യും. വീണ്ടും പുറത്തു കണ്ടാല്‍ തല വെട്ടിക്കളയുമെന്നാണ് ഭീഷണി. താലിബാന്‍ വന്നു തങ്ങളുടെ വാതില്‍ക്കല്‍ മുട്ടിയാല്‍ മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ രാത്രികളില്‍ തങ്ങളില്‍ ഒരാള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നിരിക്കുകയാണ്''.

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത ഓഗസ്റ്റ് പതിനഞ്ചു മുതല്‍ അഫ്ഗാന്‍ ക്രൈസ്തവര്‍ നയിക്കുന്നത് ഒളിവു ജീവിതം. കാബൂളിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ താമസിക്കുന്ന 12 ക്രൈസ്തവരില്‍ ഒരാളെ ഉദ്ധരിച്ച് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ സി.ബി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ പക്കല്‍ പാസ്‌പോര്‍ട്ടോ, അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന എക്‌സിറ്റ് പേപ്പറുകളോ ഇല്ലാത്തതിനാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും രക്ഷപ്പെടുമെന്ന പ്രതീക്ഷകള്‍ നശിച്ചു വരികയാണെന്നും അവര്‍ സി.ബി.എന്‍ ന്യൂസിനോട് വെളിപ്പെടുത്തി.

'ഓരോ ദിവസവും ഒരു താലിബാന്‍ തീവ്രവാദി ഫോണ്‍ ചെയ്യും. വീണ്ടും പുറത്തു കണ്ടാല്‍ തല വെട്ടിക്കളയുമെന്നാണ് ഭീഷണി. താലിബാന്‍ വന്നു തങ്ങളുടെ വാതില്‍ക്കല്‍ മുട്ടിയാല്‍ മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ രാത്രികളില്‍ തങ്ങളില്‍ ഒരാള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നിരിക്കുകയാണ്. രാജ്യത്ത് സമാധാനം ഉണ്ടാകുവാന്‍ വേണ്ടി പരസ്പരം പ്രാര്‍ത്ഥിക്കുവാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നത്. തനിക്ക് മരിക്കാന്‍ ഭയമില്ല. തന്റെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ലോകത്തോട് പറയുവാനുള്ളത്'- പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഒരു ക്രിസ്ത്യാനി സി.ബി.എന്‍ ന്യൂസിനോട് പറഞ്ഞു.

അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ അവിടെയുള്ള ക്രൈസ്തവരുടെ മുന്നിലെ വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. 'ശരീഅത്ത്' നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന താലിബാന്റെ മുന്നറിയിപ്പ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങളെയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.