പാക്കിസ്ഥാനിലേക്ക് കടക്കാനായി 12 ശ്രീലങ്കന്‍ ഭീകരര്‍ കേരളത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്; കേരള, കര്‍ണാടക തീരങ്ങളില്‍ കനത്ത ജാഗ്രത

പാക്കിസ്ഥാനിലേക്ക് കടക്കാനായി 12 ശ്രീലങ്കന്‍ ഭീകരര്‍ കേരളത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്; കേരള, കര്‍ണാടക തീരങ്ങളില്‍ കനത്ത ജാഗ്രത

ദൂരൂഹ സാഹചര്യത്തില്‍ കൊച്ചി ഹാര്‍ബറില്‍ എത്തിയ മത്സ്യബന്ധന ബോട്ട് കോസ്റ്റല്‍ പൊലീസ് പിടികൂടി. പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള ബോട്ടില്‍ രജിസ്ട്രേഷന്‍ രേഖകള്‍, പെര്‍മിറ്റ് എന്നിവ ഉണ്ടായിരുന്നില്ല.

കൊച്ചി: ശ്രീലങ്കയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കടക്കാനായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കര്‍ണ്ണാടക ഇന്റലിജന്‍സാണ് ഇതുസംബന്ധിച്ച വിവിരം കേരള സര്‍ക്കാരിന് കൈമാറിയത്. ശ്രീലങ്കന്‍ സംഘം കടല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിയതാണെന്നാണ് സൂചന.

ഇതേ തുടര്‍ന്ന് ദൂരൂഹ സാഹചര്യത്തില്‍ കൊച്ചി ഹാര്‍ബറില്‍ എത്തിയ മത്സ്യബന്ധന ബോട്ട് കോസ്റ്റല്‍ പൊലീസ് പിടികൂടി. പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള ബോട്ടില്‍ രജിസ്ട്രേഷന്‍ രേഖകള്‍, പെര്‍മിറ്റ് എന്നിവ ഉണ്ടായിരുന്നില്ല.

ഇതിലുണ്ടായിരുന്ന ഏഴ് മലയാളികളുടെയും ആറ് തമിഴ്നാട്ടുകാരുടെയും തിരിച്ചറിയല്‍ കാര്‍ഡ് അടക്കം പരിശോധിച്ചതില്‍ നിന്ന് ഇവര്‍ക്ക് ദുരൂഹ യാത്രയുമായി ബന്ധമില്ലെന്നാണ് സൂചന. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിയിലായവരെ മറൈന്‍ പൊലീസിന് കൈമാറി.

ശ്രീലങ്കന്‍ സംഘം കേരളത്തിയെന്ന വിവരത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് തീരം. ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരദേശത്തു മത്സ്യത്തൊഴിലാളികളെന്ന വ്യാജേന തങ്ങിയ ശേഷം ബോട്ടും അത്യാവശ്യ സാധനങ്ങളും സംഘടിപ്പിച്ച് കടല്‍മാര്‍ഗം നീങ്ങാനും സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസും ഇന്റലിജന്‍സും ജാഗ്രത പുലര്‍ത്തുന്നത്. തീരസംരക്ഷണ സേന, നേവി എന്നിവയുടെ നേതൃത്വത്തില്‍ തീരമേഖലയിലെ പെട്രോളിങ് കര്‍ശനമാക്കിയിട്ടുണ്ട്.

തീരദേശത്ത് മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകാരോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്ന് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവില്‍ ഉള്‍പ്പെടെ കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കി. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.