തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശംവച്ച അഞ്ച് ജമ്മുകശ്മീര്‍ സ്വദേശികളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂർ മഹമദ്, മുഷ്താക്ക് ഹുസൈൻ, ഗുസൽമാൻ, മുഹമദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. എല്ലാവര്‍ക്കും 20 നും 25 നും ഇടയിലാണ് പ്രായം. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
കരമന നീറമൺകരയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. അഞ്ച് ഡബിള്‍ ബാരല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികളിലെ ജീവനക്കാരാണ് ഇവർ
ഈ മാസം 13 നാണ് കരമന പൊലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന സിസ്കോ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇവരുടെ കയ്യിലുള്ള അഞ്ച് ഡബിള്‍ ബാരല്‍ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടോ എന്നറിയാന്‍ രജൗരി ജില്ലയിലെ എഡിഎമ്മുമായി ബന്ധപ്പെട്ടു. അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത് വ്യാജ ലൈസന്‍സുമായാണെന്ന് സ്ഥിരീകരണം കിട്ടി.
ഇതോടെ നിറമണ്‍ കരയിലെ താമസസ്ഥലത്ത് വെച്ച് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു.