തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കി സർക്കാർ. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ക്വാറന്റീന്‍ ലംഘിക്കുന്നവരോട് കനത്ത പിഴ ഈടാക്കാനും സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ വിടാനുമാണ് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം രോഗവ്യാപനം നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ക്കശ നടപടിക്കൊരുങ്ങുന്നത്. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസൊലേഷനില്‍ കഴിയുന്നവരെയും കര്‍ശന നിരീക്ഷണത്തിലാക്കും.
ക്വാറന്റീന്‍ ലംഘിക്കുന്നവരില്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്ക് മാറ്റും.
അതേസമയം വിദേശത്തു നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഇതിനായി നിശ്ചയിച്ചിട്ടുള്ള ടീമുകള്‍ പ്രത്യേകം ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.