കേന്ദ്ര സര്‍ക്കാര്‍ 39 അവശ്യമരുന്നുകളുടെ വില കുറച്ചു

കേന്ദ്ര സര്‍ക്കാര്‍ 39 അവശ്യമരുന്നുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടികയിൽ 39 മരുന്നുകൾ കൂടി കേന്ദ്ര സര്‍ക്കാര്‍ ഉൾപ്പെടുത്തി. പൊതുവെ ഉപയോഗിക്കുന്ന 39 മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയുടെ വില കുറയും.

കോവിഡ്, കാന്‍സര്‍, ഹൃദ്രോഗം, ക്ഷയം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫലപ്രദമല്ലാത്ത ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ 16 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാന്‍സര്‍ മരുന്നുകള്‍ക്ക് 80 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്‍പ്പെടുത്തിയവയില്‍ കൂടുതലും കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്. കാന്‍സര്‍ ചികിത്സയ്ക്ക് കൂടുതലായി ഉപയോഗിക്കുന്ന അസാസിറ്റിഡിന്‍, ഫ്‌ളൂഡറാബിന്‍ എന്നിവ പട്ടികയിലുണ്ട്. എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോളുതെഗ്രാവിര്‍, ദാരുണവിര്‍- റിറ്റോണവിര്‍ സംയുക്തം എന്നിവയ്ക്കും വില കുറയും. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐവര്‍മെക്ടിനും പട്ടികയിലുണ്ട്.

അഞ്ചുവര്‍ഷം കൂടുമ്പോഴാണ് അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുതുക്കുന്നത്. മരുന്നുകളുടെ വിലയ്ക്ക് പരിധി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതും ഇതിനൊപ്പമാണ്. രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പാണ് പട്ടിക തയ്യാറാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.