നിപ പ്രതിരോധം: എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം; പുതുക്കിയ ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി

നിപ പ്രതിരോധം: എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം; പുതുക്കിയ ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തണം. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ചികില്‍സ
ഡിസ്ചാര്‍ജ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി.

സംസ്ഥാന, ജില്ലാ, ആശുപത്രി തലത്തില്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി.

ജില്ലാ വികസന മാനേജ്മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി. അതാത് ആശുപുത്രികളിലെ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രി തലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പിന്തുടരണം.

പ്രതിരോധം, പരിശോധന രോഗീ പരിചരണം എന്നിവയാണ് പ്രധാനം. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പര്‍ക്ക പട്ടികയും ക്വാറന്റൈനും ഉറപ്പാക്കണം. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തണം. മരുന്നുകളുടേയും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണമെന്നും മാനേജ്‌മെന്റ് പ്ലാന്‍ നിര്‍ദേശിക്കുന്നു

ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ് തല പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയ്ക്കായി മാനേജ്മെന്റ് ഏകോപനം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.