ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ദുരിതം കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സെപ്റ്റംബര്‍ 12 ന് നടക്കുന്ന നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷ, കമ്പാർട്മെന്റ് പരീക്ഷ, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവ സെപ്റ്റംബര്‍ ആദ്യ വാരത്തിലും രണ്ടാം വാരത്തിലും നടക്കുന്നതിനാല്‍ പ്രവേശന പരീക്ഷ നീട്ടിവയ്ക്കണം എന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ 16 ലക്ഷം പേര്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചിലരുടെ അസൗകര്യം കണക്കിലെടുത്ത് കോടതിക്ക് ഇടപെടാന്‍ കഴിയില്ല എന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് 'വിദ്യാര്‍ത്ഥികളുടെ ദുരിതം കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ലെന്നും മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നും. വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെയെന്നും' രാഹുൽ ട്വിറ്ററിലുടെ പ്രതികരിച്ചത്.