അബുദബി: വാക്സിനെടുത്ത വിദ്യാർത്ഥികള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും കോവിഡ് പരിശോധന സൗജന്യമായിരിക്കുമെന്ന് യുഎഇ നാഷണല്‍ ക്രൈസിസ് എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റി. ഓരോ 30 ദിവസത്തിലുമുളള കോവിഡ് പിസിആർ പരിശോധനയാണ് സൗജന്യമായി നടത്തുക.
വിവിധ എമിറേറ്റുകളില്‍ അതത് വിദ്യാഭ്യാസമന്ത്രാലയങ്ങളുടെ നിർദ്ദേശപ്രകാരം കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് സ്കൂളുകളിലെത്തിയുളള പഠനത്തിന് അനുമതി നല്‍കിയിട്ടുളളത്. പന്ത്രണ്ട് വയസിന് മുകളിലുളള കുട്ടികള്‍ വാക്സിനെടുക്കാത്തവരാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പിസിആർ നടത്തണമെന്നാണ് അബുദബിയുടെ നിർദ്ദേശം. ക്യാംപസുകളിലെത്തിയുളള പഠനം നടത്തുന്നവർക്കാണ് നിർദ്ദേശം ബാധകമാകുക. അതേസമയം വാക്സിനെടുത്തവരാണെങ്കിലും 12 വയസില്‍ താഴെയുളള വാക്സിനെടുക്കാത്തവരാണെങ്കിലും മാസത്തിലൊരിക്കല്‍ പിസിആർ പരിശോധന നടത്തണം.
കണക്കുകള്‍ പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം പേരും വാക്സിനെടുത്തു. കുട്ടികളില്‍ വാക്സിനെടുത്തവർ 36 ശതമാനമാണ്. രാജ്യത്തെ 73 ശതമാനം പേരും കുട്ടികളെ സ്കൂളിലെത്തിയുളള പഠനത്തിന് അയക്കാന്‍ തയ്യാറാണെന്നാണ് സർവ്വെകള്‍ പറയുന്നത്.