കാശി ഗ്യാന്‍വാപി മസ്ജിദിലെ പുരാവസ്തു സര്‍വ്വേ ഉത്തരവിന് സ്റ്റേ

കാശി ഗ്യാന്‍വാപി മസ്ജിദിലെ പുരാവസ്തു സര്‍വ്വേ ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു സർവ്വേ ചെയ്യാനുള്ള ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് കാശി സിവിൽ കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ നടപടികളും അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമായിട്ടാണ് ഗ്യാൻവാപി മസ്ജിദ്. കാശിയിലെ തർക്കഭൂമിയുമായി ബന്ധപ്പെട്ട ഹർജികൾ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. എന്നാൽ ഈ ഹർജിയിലെ അന്തിമ വിധി പുറത്ത് വരുന്നതിന് മുമ്പ് സിവിൽ കോടതി ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു സർവ്വേ നടത്താൻ നിർദേശിച്ചത് ശരിയായ നടപടിയല്ലെന്ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രകാശ് പാടിയയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

ജുഡീഷ്യൽ അച്ചടക്കത്തിന്റെ പാതയിൽ നിന്ന് സിവിൽ കോടതി ജഡ്ജി വ്യതിചലിച്ചതായും ഹൈക്കോടതി കുറ്റപ്പെടുത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ്, മതപരമായ മാറ്റം വരുത്തിയാണോ സ്ഥാപിച്ചതെന്നു പഠിക്കാൻ ആയിരുന്നു സിവിൽ കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് നിർദേശിച്ചിരുന്നത്. അഭിഭാഷകൻ വിജയ് ശങ്കർ രസ്തോഗിയും മറ്റു മൂന്ന് പേരും നൽകിയ വ്യവഹാരങ്ങളിലാണു സിവിൽ കോടതി ഉത്തരവ് പുറപ്പടിവിച്ചത്.

മുഗൾ ചക്രവർത്തി ഔറംഗസിബ് 1669 ഏപ്രിൽ 18 നു നൽകിയ ഉത്തരവു പ്രകാരം ശിവക്ഷേത്രം തകർത്തശേഷം മസ്ജിദ് നിർമിച്ചെന്നാണ് 1991 ൽ ഫയൽ ചെയ്ത വ്യവഹാരങ്ങളിലെ വാദം. 12 ജ്യോതിർലിംഗങ്ങളിലൊന്നു ചെയ്തിരുന്ന സ്ഥലം തിരികെ നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തർക്കഭൂമിയെന്ന് വാദിക്കപ്പെടുന്നിടത്ത് റവന്യു രേഖകൾ പ്രകാരം മസ്ജിദാണ് സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമാണ് മസ്ജിദ് ഭരണസമിതിയുടെ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.