മാര്‍പ്പാപ്പയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; പറഞ്ഞതല്ല റിപ്പോര്‍ട്ട് ചെയ്തത്

മാര്‍പ്പാപ്പയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; പറഞ്ഞതല്ല റിപ്പോര്‍ട്ട് ചെയ്തത്

കൊച്ചി: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നു വന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ, ജൂത മത നേതാക്കളോട് സംസാരിക്കവേ 'മത നേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെ'ന്ന് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസിലും തുടര്‍ന്ന് മറ്റു ചില മലയാള വെബ് മാധ്യമങ്ങളിലും വന്ന വാര്‍ത്ത അവസരോചിതമായി കെട്ടിച്ചമച്ചത്.

യൂറോപ്പിലും മറ്റു ചിലയിടങ്ങളിലും യഹൂദ വിരുദ്ധ മനോഭാവം വീണ്ടും തീവ്രമായി നിലനില്‍ക്കുന്നതിലുള്ള ആശങ്ക ഹംഗറിയില്‍ യഹൂദ, ക്രൈസ്തവ മത നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പ്രകടമാക്കിയെന്നതു ശരി തന്നെ. 'ആ തീപ്പൊരി ആളിക്കത്താന്‍ വിട്ടു കൊടുക്കരുത്. അതിനെതിരെ ഐക്യത്തിലൂന്നി ക്രിയാത്മകമായുള്ള പ്രവര്‍ത്തനത്തിലൂടെ സാഹോദര്യം ഉജ്ജ്വലിപ്പിക്കാനുള്ള ശ്രമമാണുണ്ടാകേണ്ടത്'- എന്നായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. അതാണ് മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ മുന്നറിയിപ്പു നല്‍കിയെന്ന തരത്തിലുള്ള വ്യാഖ്യാനത്തിലേക്കു നിപതിച്ചത്.


'വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്‌ഘോഷിക്കേണ്ടത്. അപരന്റെ പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത്, ദൈവത്തിന്റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകണം. ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നാം സമാധാനത്തിന്റെ പക്ഷത്ത് നില്‍ക്കണം' എന്നെല്ലാം മാര്‍പ്പാപ്പാ പറഞ്ഞതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ ന്യൂസിന്റെയോ മറ്റേതെങ്കിലും വാര്‍ത്താ ഏജന്‍സിയുടെയോ റിപ്പോര്‍ട്ടുകളിലില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പ്രതിനിധി ദിവ്യകാരുണ്യ കോണ്‍ഗ്രസോ ക്രൈസ്തവ, ജൂത മത നേതൃ സംഗമമോ റിപ്പോര്‍ട്ട് ചെയ്യാന്‍ ബുഡാപെസ്റ്റില്‍ പോയതിന്റെ സൂചനകളുമില്ല. പിന്നെ എവിടെ നിന്നാണ് ഇത്തരമൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചതെന്നതും അവ്യക്തം.

സര്‍ഗ്ഗാത്മകമാകണം ആധുനിക കാലത്തെ സുവിശേഷവല്‍ക്കരണം: മാര്‍പ്പാപ്പ



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.