തിരുവനന്തപുരം: കേരള പൊലീസിന്റെ ഒരു വര്‍ഷത്തെ ഹെലികോപ്ടറിന്റെ വാടകയിനത്തിലായി ചെലവിട്ടത് 22 കോടിയിലധികം. എന്നാല്‍ ഹെലികോപ്ടര്‍ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് കേരള പൊലീസിന് മറുപടിയില്ല.
വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലിക്കോപ്റ്റര്‍ വാടകയിലെ കൊള്ള കണക്ക് പുറത്തായത്.
കോവിഡ് ഒന്നാം തരംഗ സമയത്താണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരില്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉള്‍പ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്.
മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല.