ഇന്ധനവില കുറയുമോ? ജി.എസ്.ടി കൗണ്‍സില്‍ ഇന്ന്

ഇന്ധനവില കുറയുമോ? ജി.എസ്.ടി കൗണ്‍സില്‍ ഇന്ന്

തിരുവനന്തപുരം: ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. പെട്രോളും ഡീസലും ജി.എസ്.ടി.ക്കു കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കൗൺസിൽ ഇതു പരിഗണിക്കുന്നത്.

കേരളത്തിന്‌ ഇന്ധനനികുതിക്കു പുറമേ വെളിച്ചെണ്ണയുടെ നികുതിയും ഇതിപ്പെടും ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വില കുറയ്ക്കാനാണ് ഇവ ജി.എസ്.ടി.ക്കു കീഴിലാക്കുന്നത്. എന്നാൽ, കേന്ദ്രം സെസ് കുറച്ചാൽ വില കുറയുമെന്നും പകരം ഇവ ജി.എസ്.ടി.ക്കു കീഴിലാക്കിയാൽ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്.

ജി.എസ്.ടി.യിൽ പരമാവധി 28 ശതമാനം നികുതി ഏർപ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങൾക്കു ലഭിക്കൂ. ഇപ്പോൾ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി. ബാധകമാക്കിയാൽ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വില കുറയില്ലെന്നും കേരളം വാദിക്കുന്നു.

ഒരു കിലോയ്ക്കു മുകളിലുള്ള പാക്കറ്റിൽ വിൽക്കുന്നത് ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി അഞ്ചുശതമാനം നികുതി നിലനിർത്തണം. അതിനു താഴെയുള്ള അളവിലുള്ളത് സൗന്ദര്യവർധക വസ്തുവായി കണക്കാക്കി 18 ശതമാനവും ചുമത്തണം. ഇതാണ് കൗൺസിലിനു മുന്നിലുള്ള നിർദേശം.

എന്നാൽ ഇത് കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദനത്തിന് തിരിച്ചടിയാവും. അതിനാൽ 500 ഗ്രാമിനു മുകളിലുള്ളതിനെയെല്ലാം ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി നികുതി അഞ്ചുശതമാനം മാത്രമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.