ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്ത് വര്‍ഗീയ ലഹളകള്‍ വര്‍ധിച്ചുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. 2019നേക്കാള്‍ 2020ല്‍ മത, സാമുദായിക, വര്‍ഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകള്‍ ഇരട്ടിച്ചു വെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും രാജ്യത്ത് 2020ല്‍ 857 വര്‍ഗീയ സംഘര്‍ഷ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് എന്‍സിആര്‍ബി പറയുന്നത്. 2019ല്‍ 438 വര്‍ഗീയ സംഘര്‍ഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ആദ്യ തരംഗത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ 2020 മേയ് 30 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രതിഷേധവും ഡല്‍ഹി കലാപവും നടന്നു. 2020ല്‍ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 2019ല്‍ 492 കേസുകള്‍, 2018ല്‍ 656 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഗീയതയുമായി ബന്ധപ്പെട്ട 167 കേസുകളും 2020ല്‍ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019ല്‍ 118 കേസുകള്‍, 2018ല്‍ ഇത് 209 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2020ല്‍ 71,107 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഇത് 63,262 ആയിരുന്നു. 2020ലെത്തുമ്പോഴേക്കും 12.4 ശതമാനമാണ് കേസുകളിലുള്ള വളര്‍ച്ച. ഇതില്‍ 2188 കേസുകള്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ പേരിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.