തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ അടുത്ത ആഴ്ച തുടങ്ങിയേക്കും. സുപ്രീംകോടതി അനുമതി ലഭിച്ചതോടെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്താൻ തീരുമാനമായത്. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
പരീക്ഷ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ ഓഫ്‍ലൈനായി നടത്താന്‍ സുപ്രീം കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമാണെന്നും പരീക്ഷ നടത്തരുതെന്ന ഹര്‍ജി തള്ളുകയാണെന്നും ജസ്റ്റിസ് എം.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നീറ്റ് പരീക്ഷ വിജയകരാമായി നടത്തിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയെഴുതാന്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് കോടതി വിലയിരുത്തി.