ആലുവ: അരമണിക്കൂര്‍ ഇടവേളയില്‍ വയോധികയ്ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തതായി ആരോപണം. സൗത്ത് വെള്ളരപ്പിള്ളി സ്വദേശിനി തണ്ടമ്മ പാപ്പുവിനാണ് രണ്ട് ഡോസ് നല്‍കിയത്.
എണ്‍പത്തിനാലുകാരിയായ തണ്ടമ്മയ്ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇന്നലെ ഉച്ചയോടെ 12 മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡോസ് വാക്സിനെടുക്കാനായാണ് തണ്ടമ്മ മകനൊപ്പം വാക്‌സിനെടുക്കാന്‍ ആലുവ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്. വാക്സിനെടുത്തതിന് ശേഷം അരമണിക്കൂര്‍ വിശ്രമിച്ചു. പിന്നീട് ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറിയപ്പോള്‍ വീണ്ടും കുത്തിവെച്ചുവെന്നാണ് പരാതി. വാക്സിന്‍ എടുത്തതായി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ അത് ചെവികൊണ്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വീണ്ടും വാക്സിന്‍ എടുത്തതിനു പിന്നാലെ തളര്‍ച്ച ഉള്‍പ്പെടെ ചെറിയ രീതിയിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടതായും തണ്ടമ്മ പറഞ്ഞു. മറ്റ് പ്രശ്നങ്ങളില്ലാത്തതിനാല്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു.
എന്നാൽ ആശയക്കുഴപ്പമാണ് രണ്ടാമത്തെ വാക്‌സിനെടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.