കോണ്‍ഗ്രസില്‍ 400 രൂപ ലെവി; നല്‍കേണ്ടത് രണ്ടു ഘട്ടമായി

കോണ്‍ഗ്രസില്‍ 400 രൂപ ലെവി; നല്‍കേണ്ടത് രണ്ടു ഘട്ടമായി

പത്തനംതിട്ട: കോണ്‍ഗ്രസില്‍ 400 രൂപ ലെവി. 200 രൂപ വീതം രണ്ടുഘട്ടമായി നൽകാം. സംഘടനാ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് താഴെത്തട്ടുമുതൽ ലെവി സ്വരൂപിക്കാൻ കെ.പി.സി.സി നേതൃത്വം ഒരുങ്ങുന്നത്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പങ്കെടുത്ത നേതൃയോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആരുടെ മുന്നിലും കൈനീട്ടാതെ സംഘടനാ പ്രവർത്തനം നടത്തുന്നതിനാണ് ഇൗ തീരുമാനമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി.

എൻ.ജി.ഒ അസോസിയേഷനിൽനിന്നുൾപ്പെടെ ലെവി വാങ്ങും. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പാർട്ടി ജനപ്രതിനിധികളും അധ്യാപക യൂണിയനിലുള്ളവരും സഹകരണബാങ്ക് ഡയറക്ടർമാരും ലെവി നൽകണം. അസംഘടിതമേഖലയിലെ തൊഴിലാളികളിൽനിന്നും നിശ്ചിത തുക സ്വരൂപിക്കും.

ലെവി വാങ്ങുന്നതിന്റെ നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ സംവിധാനവുമേർപ്പെടുത്തും. ഫണ്ട് പിരിവിന് വ്യക്തമായ മാനദണ്ഡമില്ലാത്തത് പ്രവർത്തനത്തിന് പലപ്പോഴും ബുദ്ധിമുട്ടാകുന്നെന്ന തിരിച്ചറിവിലാണ് ലെവി ഏർപ്പെടുത്തുന്നത്.

അതേസമയം പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുഴുവൻസമയ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ദൈനംദിന ചെലവിന് തുക നൽകാൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിരുന്നു. കേഡർ എന്നാൽ സമർപ്പണത്തോട് കൂടിയുള്ള പ്രവർത്തനമാണെന്നും അത് അറിയാത്തവരെ പഠിപ്പിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.