കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മന്ത്രിയും എംഎല്‍എമാരുമായി വീണ്ടും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം സമൂഹത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് സന്ദർശനം.
ജോസ് കെ മാണിക്കും മന്ത്രി റോഷി അഗസ്റ്റിനും ഒപ്പം പാര്‍ട്ടി എംഎല്‍എമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ടാംതവണയാണ് ജോസ് കെ മാണി ബിഷപ്പിനെ കാണുന്നത്. സര്‍ക്കാരിന്റെ സമവായ നീക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് സൂചന.
നേരത്തെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വിവാദമായതിന് പിന്നാലെ ഇടത് മന്ത്രി വിഎന്‍ വാസവന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കം ബിഷപ്പിനെ കാണാനെത്തിയിരുന്നു. അതിനിടെ പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ- സമുദായ- മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.