ലഖ്നൗ: ഗാന്ധിജിയെ രാഖി സാവന്തിനോട് ഉപമിച്ചുള്ള പരാമർശത്തിൽ വിവാദത്തിലായി ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ ഹൃദയ് നാരായൺ ദീക്ഷിത്. ഗാന്ധിജിയുടെ വസ്ത്രധാരണത്തെയാണ് രാഖി സാവന്തിന്റേതുമായി ഹൃദയ് നാരായൺ ദീക്ഷിത് താരതമ്യപ്പെടുത്തിയത്.
'ഗാന്ധിജി തുച്ഛമായ വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു ധോത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. തുച്ഛമായ വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ ഒരാൾ വലിയവനാവുമെങ്കിൽ രാഖി സാവന്ത് ഗാന്ധിയേക്കാൾ വലിയ ആളാവുമായിരുന്നു' എന്നാണ് ഹൃദയ് നാരായണിന്റെ പരാമർശം. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴിതുറന്നു. പിന്നാലെ വിശദീകരണവുമായി അദ്ദേഹം ട്വിറ്ററിൽ രംഗത്തെത്തുകയും ചെയ്തു.
'സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ തന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രബുദ്ധ് സമ്മേളനത്തിൽ താൻ പറഞ്ഞതിന്റെ ചെറിയ ഭാഗം മാത്രമാണ് അത്. സമ്മേളനത്തിൽ മോഡറേറ്റർ തന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരൻ എന്നാണ്.
എന്നാൽ ഏതാനും പുസ്തകങ്ങൾ എഴുതുന്നതിലൂടെ ആരും പ്രബുദ്ധനാവുന്നില്ലെന്നാണ് താൻ പറഞ്ഞത്. അതേ അർത്ഥത്തിലാണ് തുച്ഛമായ വാസ്ത്രം ധരിക്കുന്നതിലൂടെ രാഖി സാവന്ത് മാഹാത്മജിയെക്കേൾ വലിയ ആൾ ആവുന്നില്ലെന്നും പറഞ്ഞത്. സുഹൃത്തുക്കൾ ദയവായി താൻ പറഞ്ഞത് ശരിയായ അർഥത്തിലെടുക്കണമെന്നും ഹൃദയ് നാരായൺ ട്വീറ്റിൽ ആവശ്യപ്പെട്ടു.