ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക്ക് ഹൈവേയെന്ന പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കുവച്ചു. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്കുള്ള 200 കിലോമീറ്റര്‍ നീളംവരുന്ന ഇലക്‌ട്രിക് ഹൈവേ നിര്‍മ്മിക്കുവാനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇലക്‌ട്രിക് ഹൈവേ തന്റെ സ്വപ്ന പദ്ധതിയെന്നാണ് ഗഡ്കരി വിശേഷിപ്പിച്ചത്. ഒരു ഗതാഗത മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പറഞ്ഞു.
ഇലക്‌ട്രിക് ഹൈവേയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോൾ റോഡിലുള്ള കേബിളുമായി വാഹനത്തിന്റെ ചാര്‍ജ് പോയിന്റ് ബന്ധിപ്പിച്ചാണ് ചാര്‍ജ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ട്രക്കുകള്‍ക്കായുള്ള ഇത്തരം പാതകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റോഡിനരികില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രോ മാഗ്നെറ്റിക് സാങ്കേതിക വിദ്യയിലൂടെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ആധുനിക രീതിയാവും ഇലക്‌ട്രിക് ഹൈവേകളില്‍ കൂടുതല്‍ ഉപയോഗപ്രദമാവുക.
നിലവില്‍ ജര്‍മ്മനിയിലും സ്വീഡനിലും ഇലക്‌ട്രിക് ഹൈവേകള്‍ ഉപയോഗത്തിലുണ്ട്. ഇന്ത്യയില്‍ ഇലക്‌ട്രിക് ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒരു വിദേശ കമ്പനിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. 2022 പകുതിയോടെ ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.