ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: അഫ്ഗാനില്‍ നിന്നും എത്തിച്ച 21,000 കോടിയുടെ ഹെറോയിന്‍ പിടികൂടി

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട:  അഫ്ഗാനില്‍ നിന്നും എത്തിച്ച 21,000 കോടിയുടെ ഹെറോയിന്‍ പിടികൂടി

ഗാന്ധിനഗര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്ണോളം വരുന്ന വന്‍ മയക്കമരുന്ന് ശേഖരം പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടി രൂപ വിലവരും. രണ്ട് കണ്ടയ്‌നറുകളിലായാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.

മുഖത്ത് പൂശാനുള്ള പൗഡര്‍ എന്ന നിലയില്‍ ഹെറോയിനാണ് പാക്ക് ചെയ്തിരുന്നത്. തീവ്രവാദ വിരുദ്ധ സേനയും കോസ്റ്റല്‍ ഗാര്‍ഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് മയക്കമരുന്ന് നിറച്ച ബോട്ട് പിടിച്ചത്. ബോട്ടില്‍ നിന്നും പിടികൂടിയ ഏഴ് പേര്‍ ഇറാന്‍, അഫ്ഗാന്‍ സ്വദേശികളാണ്. മയക്കമരുന്ന് ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വന്നതാണെന്ന് പറയുന്നു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അഹമ്മദാബാദ്, ദല്‍ഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡവി എന്നീ നഗരങ്ങളില്‍ തെരച്ചില്‍ നടത്തി. വിജയവാഡയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നും വൈശാലി എന്ന പേരുള്ള യുവതിയെയും പിടികൂടിയിട്ടുണ്ട്.

ഇവരെ ഗുജറാത്തിലെ കച്ചില്‍ അന്വേഷണത്തിനായി കൊണ്ടുപോകും. വിദേശ വ്യാപാര ഡയറക്ടര്‍ ജനറലില്‍ നിന്നും ഇവര്‍ ഇറക്കുമതി-കയറ്റുമതി ലൈസന്‍സ് എടുത്തിട്ടുണ്ട്. ഈ ലൈസന്‍സ് ഉപയോഗിച്ചാണ് പൗഡര്‍ എന്ന നിലവയില്‍ ഹെറോയിന്‍ കടത്തുന്നത്.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഹെറോയിന്‍ നിറച്ച രണ്ട് ബോട്ടുകള്‍ പിടികൂടിയിരുന്നു. ഇറാനില്‍ നിന്നും വന്ന മറ്റൊരു ബോട്ടും പിടിച്ചെടുത്ത് പോര്‍ബന്തറില്‍ കൊണ്ടുവന്നിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകള്‍ക്കു പിന്നില്‍ തീവ്രവാദ ആക്രമണ ശ്രമമുണ്ടോ എന്നും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന പരിശോധിക്കുന്നുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.