തീവ്ര സ്വഭാവ ഗ്രൂപ്പുകളുടെ സാന്നിധ്യം: ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍; ചര്‍ച്ച വഴിതെറ്റിയാല്‍ അഡ്മിന്‍മാരെ പൊക്കും

തീവ്ര സ്വഭാവ ഗ്രൂപ്പുകളുടെ സാന്നിധ്യം: ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍; ചര്‍ച്ച വഴിതെറ്റിയാല്‍ അഡ്മിന്‍മാരെ പൊക്കും

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം ഇതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ചകളും നടത്തുന്ന റൂമുകള്‍ ക്ലബ് ഹൗസില്‍ സജീവമാണ്. ഇത്തരം സംഭവങ്ങളില്‍ അഡ്മിന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ കര്‍ശന നിരീക്ഷണം ആരംഭിച്ചു.

ക്ലബ് ഹൗസിലെ ലൈംഗിക ചുവയുള്ള ചൂടന്‍ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥികളും പ്രായപൂര്‍പൂര്‍ത്തിയാകാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പൊലീസിന്റെ സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനിയിരുന്നു നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും പൊലീസ് നിരീക്ഷണം നടത്തിയത്.

തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ പൊലീസ് കണ്ടെത്തി. സ്ത്രീകള്‍ക്ക് എതിരെ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ സജീവമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.