കൊച്ചി: അഫ്ഗാനില്‍ നിന്ന് ശ്രീലങ്കയിലേക്ക് ലഹരിമരുന്ന് വ്യാപാരത്തിനായി ഇന്ത്യന്‍ തീരം വഴി ജലഗതാഗത റൂട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍. ഇന്ത്യന്‍ തീരം വഴി വലിയ അളവില്‍ ലഹരി ഒഴുകുന്നതിന്റെ അവസാനത്തെ തെളിവാണ് 21,000 കോടി രൂപയുടെ ഹെറോയിന്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഡി.ആര്‍.ഐ പിടിച്ചത്. അറബിക്കടലിലൂടെ ആയുധങ്ങളും മയക്കുമരുന്നും കേരള തീരത്തിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതാണ് ഈ ലഹരി വേട്ട.
എല്‍.ടി.ടി.ഇയുടെ പുനരുജ്ജീവനത്തിനായി പ്രധാനമായി ഫണ്ടിങ് നടക്കുന്നത് ലഹരിമരുന്ന് വ്യാപാരത്തിലൂടെയാണ്. പാകിസ്താന്‍ അതിര്‍ത്തി വഴി കരമാര്‍ഗം ഹെറോയിന്‍ ഇന്ത്യയില്‍ എത്തിക്കുന്ന രിതീ ഉണ്ടെങ്കിലും ഇതിനെക്കാള്‍ സുരക്ഷിതവും എളുപ്പവും എന്ന നിലയിലാണ് ജലമാര്‍ഗമുള്ള കടത്ത് ശക്തമായത്. വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ തകര്‍ന്ന എല്‍.ടി.ടി.ഇ പഴയ ലഹരി മരുന്ന് വ്യാപാരത്തിലേക്ക് തിരിച്ചെത്തി ശക്തരാകാന്‍ ശ്രമിക്കുന്നതാണ് നിലവില്‍ അറബിക്കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് ശക്തമാകാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അഫ്ഗാന്‍ വഴി എത്തുന്ന ഹെറോയിന്‍ ആണ് ഇവരുടെ പ്രധാന വരുമാനം. ഇത് മറിച്ചു വിറ്റ് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അഫ്ഗാനിസ്താനില്‍ വന്‍ തോതില്‍ പോപ്പി കൃഷി നടത്തുകയും ഇതില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിച്ച് എടുക്കുകയുമാണ് ചെയ്യുന്നത്. അഫ്ഗാനില്‍ നിന്ന് പാകിസ്താനിലെത്തുന്ന ഹെറോയിന്‍ ഇവിടെ നിന്ന് ബോട്ടുകള്‍ വഴി അറബിക്കടലിലൂടെ ഇന്ത്യയുടെ അതിര്‍ത്തിയിലെത്തിക്കും. ഇതിന് പ്രധാനമായും തിരഞ്ഞെടുക്കുന്നത് കേരള തീരമാണ്. കോസ്റ്റ് ഗാര്‍ഡിന്റെയോ നേവിയുടെയോ പിടിയിലാകുമെന്ന് അറിഞ്ഞാല്‍ ഈ ബോട്ടുകള്‍ ഉപേക്ഷിച്ച് മുങ്ങുകയാണ് പതിവ്. കൂടാതെ കേരളത്തില്‍ നിന്ന് വ്യോമ മാര്‍ഗവും കടല്‍ മാര്‍ഗവും മാലിദ്വീപിലേക്ക് ലഹരി വസ്തുക്കള്‍ ഒഴുകുന്നുണ്ട്. മലേഷ്യയിലേക്ക് ചെന്നൈയില്‍ നിന്ന് കാര്‍ഗോ പാഴ്സലായി സിന്തറ്റിക് ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട്.