ന്യൂഡല്‍ഹി: സിദ്ദുവാണ് നയിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടക്കം കാണില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സിദ്ദുവിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദുവിനെ തോല്‍പ്പിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തും. മുന്നില്‍ ഇപ്പോഴും വഴികള്‍ പലതുണ്ടെന്നും അമരീന്ദര്‍ വ്യക്തമാക്കി.
അതേസമയം രാഹുലിനും പ്രിയങ്കയ്ക്കും അനുഭവ സമ്പത്തില്ലെന്നും ഉപദേശകര്‍ അവരെ വഴിതെറ്റിക്കുകയാണെന്നും അമരീന്ദര്‍ സിങ് തുറന്നടിച്ചു.
'കോണ്‍ഗ്രസിനെ ജയിപ്പിച്ചശേഷം ഒഴിയാമെന്ന് സോണിയയോട് പറഞ്ഞിരുന്നു. അനുവദിച്ചില്ല. എംഎല്‍എമാരെ ഗോവയ്ക്കും മറ്റും കടത്തുന്നത് തന്റെ രീതിയല്ല. രാഹുലിനും പ്രിയങ്കയ്ക്കും അതറിയാം. അവര്‍ തനിക്ക് തന്റെ കുട്ടികളെപ്പോലെയാണ്. ഇപ്പോള്‍ തീരുമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ്. വേണുഗോപാലും അജയുമൊക്കെയാണ് ആര് നല്ലതെന്ന് തീരുമാനിക്കുന്നത്. പഞ്ചാബിനെക്കുറിച്ച് അവര്‍ക്ക് എന്തറിയാം. സിദ്ദു സൂപ്പര്‍ സിഎം ആയി പ്രവര്‍ത്തിച്ചാല്‍ കോൺഗ്രസുണ്ടാകില്ല. തോല്‍വിയോടെ രാഷ്ട്രീയം വിടില്ല. അത് തീർച്ചയാണെന്നും' അമരീന്ദര്‍ പറഞ്ഞു.