കോവിഡ് മരണ നഷ്ടപരിഹാരത്തിനുള്ള മാര്‍ഗരേഖ പുതുക്കും; കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭ്യമാകും

കോവിഡ് മരണ നഷ്ടപരിഹാരത്തിനുള്ള മാര്‍ഗരേഖ പുതുക്കും; കൂടുതല്‍ പേര്‍ക്ക് ധനസഹായം ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മാര്‍ഗരേഖ പുതുക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ച് വിശദമായ കോവിഡ് മരണപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. പരമാവധി പേര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ കോവിഡ് ഗൈഡ് ലൈനുകള്‍ പുതുക്കി നിശ്ചയിക്കും. അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ അന്തിമരൂപമാകും. ഇതോടെ കോവിഡ് കണക്കില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരത്തോട് അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതനുസരിച്ച് ഇപ്പോഴുള്ള പുതുക്കിയ ഗൈഡ് ലൈനുകള്‍, അതായത് കോവിഡ് നെഗറ്റീവ് ആയതിനുശേഷം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണവും കോവിഡ് മരണമായി കണക്കാക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ മാര്‍ഗ നിര്‍ദേശം ഉണ്ടാകുകയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

മണപ്പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തീരുമാനം അറിയാത്തതിനാല്‍ അവ്യക്തത നില നില്‍ക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.