സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കോവിഡ് സാഹചര്യം നിലനിൽക്കെ സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4.17 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കു രാവിലെ 9.40 മുതല്‍ 12.30 വരെയും പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 9.40 മുതല്‍ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതല്‍ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതല്‍ 11.30 വരെയാണ്. സെപ്റ്റംബര്‍ 24ന് തുടങ്ങി ഒക്ടോബര്‍ 18വരെയാണ് പ്ലസ് വണ്‍ പരീക്ഷകള്‍.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബര്‍ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയില്‍ അഞ്ചു ദിവസം ഇടവേളയുണ്ടാവും. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്‌ കൊണ്ടാണ് പരീക്ഷ നടത്തുക.

കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി പറഞ്ഞ പശ്ചാത്തലത്തില്‍ വീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കം എല്ലാ സുരക്ഷാ മാർഗങ്ങളും ശ്രദ്ധിച്ച്‌ കൊണ്ടാകും പരീക്ഷാ നടത്തിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.