'സംസ്ഥാനം നല്ല സാമ്പത്തിക സ്ഥിതിയില്‍': മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ടിനായി വരുന്നു നാല് പുതിയ ആഢംബര വാഹനങ്ങള്‍

'സംസ്ഥാനം നല്ല സാമ്പത്തിക സ്ഥിതിയില്‍': മുഖ്യമന്ത്രിയുടെ  എസ്‌കോര്‍ട്ടിനായി വരുന്നു നാല് പുതിയ ആഢംബര വാഹനങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി നാല് പുതിയ ആഢംബര വാഹനങ്ങള്‍ വാങ്ങുന്നു. ഇതിനായി 62.43 ലക്ഷം രൂപയാണ് ചിലവ്. ഒരു പ്രത്യേക കേസായി പരിഗണിച്ചു കൊണ്ടാണ് കാര്‍ വാങ്ങാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കിയത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് നടപടി.

മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് ആവശ്യപ്പെട്ട് മെയ് 29നാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ആഡംബര കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മുന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായാണിത് പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്.

പൈലറ്റ് എസ്കോര്‍ട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രണ്ട് കാറുകള്‍ മാറ്റുന്നതിന് പകരമായി നാലു കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍, ബാക്കി രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നായിരുന്നു വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.