ന്യൂഡൽഹി: മകന്‍ ഭീകരനല്ലെന്നും രാജ്യസ്‌നേഹിയായിരുന്നു എന്നും തെളിയിക്കാന്‍ അച്ഛന്‍ പോരാടിയത് 13 മാസവും 21 ദിവസവും. മൻസൂർ അഹമ്മദ് വഗെയാണ് വേദനിക്കുന്ന ഹൃദയവുമായി മകൻ രാജ്യസ്നേഹിയാണെന്ന് തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. അവസാനം നീതി മൻസൂർ അഹമ്മദിനൊപ്പം നിന്നു.
ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ വീട്ടുകാരെ സന്ദർശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങവേ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാണാതായത്. ക്യാംപിലേക്ക് മടങ്ങിയ ഷക്കീറിനെ കാണാതായി. ദിവസങ്ങൾക്ക് ശേഷം സമീപത്തെ കൃഷിയിടത്തിൽ നിന്ന് ചോര പുരണ്ട വസ്ത്രങ്ങളും കിട്ടി. പിന്നാലെ അഭ്യൂഹങ്ങൾ പ്രചരിച്ചു. കൂടുതൽ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാർത്ത വന്നതോടെ, മൺവെട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ മൻസൂർ താഴ്‍വരയിലുടനീളം തിരച്ചിൽ നടത്തി.
ഇതിനിടെ, ഷക്കീർ ഭീകരർക്കൊപ്പം ചേർന്നിരിക്കാമെന്നു ചിലർ പ്രചരിപ്പിച്ചു. രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകൻ ഭീകരർക്കൊപ്പം ചേർന്നുവെന്ന വ്യാജപ്രചാരണം മൻസൂറിനെ തളർത്തിയെങ്കിലും തോൽക്കാൻ അദ്ദേഹം തയാറായില്ല.
എന്നാൽ മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ഷക്കീർ പാക്കിസ്ഥാനിൽ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെ ചില പൊലീസുകാർ പരിഹസിച്ചു. ഷക്കീർ രാജ്യത്തിനു നൽകിയ സേവനങ്ങൾ നിറകണ്ണുകളോടെ എണ്ണിപ്പറഞ്ഞാണു മൻസൂർ അവരെ നേരിട്ടത്. മകന്റെ രാജ്യസ്നേഹം ചോദ്യം ചെയ്തവരുടെ മുന്നിൽ അഭിമാനത്തോടെയാണ് ആ അച്ഛൻ തലഉയർത്തി നിന്നത്.
ഒടുവിൽ കുൽഗാമിൽ നിന്ന് ഷക്കീറിന്റെ അഴുകിയ മൃതദേഹം നാട്ടുകാർ കണ്ടെത്തി. കയ്യിലെ ബ്രേസ്ലെറ്റിൽ നിന്ന് ഷക്കീറിനെ അഹമ്മദ് തിരിച്ചറിഞ്ഞു. ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങൾ അഹമ്മദ് തിരികെ എത്തിച്ചു. ടെറിട്ടോറിയൽ ആർമി റൈഫിൾമാൻ ഷക്കീർ മൻസൂറിന്റെ മൃതദേഹം ഇന്നലെ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.