പിങ്ക് പോലീസ് അപമാനിച്ച സംഭവം: സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരവുമായി പെണ്‍കുട്ടിയുടെ അമ്മ

പിങ്ക് പോലീസ് അപമാനിച്ച സംഭവം: സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരവുമായി പെണ്‍കുട്ടിയുടെ അമ്മ

തിരുവനന്തപുരം: അച്ഛനേയും മകളെയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ നീതി തേടി സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസവുമായി പെൺകുട്ടിയുടെ അമ്മ. രാവിലെ 10.30നാണ് മാതാപിതാക്കളായ തോന്നയ്ക്കല്‍ സ്വദേശി ജി.ജയചന്ദ്രനും ഭാര്യയും സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തിയത്. തന്റെ ഭര്‍ത്താവിനും മകള്‍ക്കും നീതി കിട്ടണമെന്നും പോലീസിന്റെ അന്വേഷണം നീതി പൂര്‍വ്വമല്ലെന്നും അവര്‍ ആരോപിക്കുന്നു.

അന്വേഷണത്തിന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ഏല്പിച്ചതായി പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന് ഇതുവരെ ആരും തങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലെന്നും വിളിച്ചിട്ടുമില്ലെന്ന് ഇവര്‍ പറയുന്നു. അന്നത്തെ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും കുട്ടി ഇതുവരെ മോചിതയായിട്ടില്ല. ഡിജിപിക്ക് 31ന് പരാതി നല്‍കിയപ്പോള്‍ അന്വേഷണം ഏല്പിച്ചുവെന്ന് പറയുന്നതല്ല കൂടുതല്‍ അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 27ന് ആറ്റിങ്ങലിലായിരുന്നു സംഭവം. ഐ.എസ്.ആര്‍.ഒ.യിലേക്ക് കൂറ്റന്‍ ചേംബറുകളുമായി പോകുന്ന വാഹനങ്ങള്‍ കാണാന്‍ എത്തിയ മൂന്നാം ക്ലാസുകാരിയേയും പിതാവിനെയും പോലീസ് വാഹനത്തിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സിവില്‍ പോലീസ് ഓഫീസര്‍ രജിത പരസ്യമായി വിചാരണ ചെയ്തതും അപമാനിച്ചതും. കാറിന്റെ പിന്‍സീറ്റില്‍ ബാഗില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കേയാണ് കുട്ടിയുടെ മേല്‍ മോഷണക്കുറ്റം ചുമത്തി അപമാനിച്ചത്.

സംഭവം വിവാദമായതോടെ ഇവരെ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തതാണ് പ്രതിഷേധ സമരത്തിന് കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.