സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യം; ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യം; ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി ഉണ്ടായത്. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തുമെന്നാണ് സൂചന. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തും.

സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. രാജിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന സുധീരന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.