കോഴിക്കോട്: കണ്ണൂര്‍ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം മിടിച്ചു തുടങ്ങി. മാറ്റിവച്ച ഹൃദയം സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങിയെന്നും രോഗി പൂര്‍ണമായും ബോധവാനാണെന്നും കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ സ്വദേശിയടക്കം ഏഴ് പേര്‍ക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്. എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിന്റെ ഹൃദയം 59-കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലര്‍ച്ചെ മൂന്നരയ്ക്ക് പൂര്‍ത്തിയായി. രോഗി വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാൽ എറണാകുളത്ത് നിന്ന് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് നേവിസിന്റെ ഹൃദയവും വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോടെത്തിയത്. എറണാകുളം മുതല്‍ കോഴിക്കോടുവരെ സര്‍ക്കാര്‍ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കി. വഴിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തെ ആശുപത്രിയില്‍വച്ച് മസ്തിഷ്ക മരണം സംഭവിച്ചു.
ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്നിയും കൈകളുമടക്കം ആറ് അവയവങ്ങള്‍ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.
ഹൃദയം കൂടാതെ നേവിസിന്റെ കരളും കിഡ്നിയും കൈകളുമടക്കം ആറ് അവയവങ്ങള്‍ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.
അതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഹൃദയം കൊണ്ടുവരാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ലെന്ന് ചോദ്യമുയര്‍ന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വിശദീകരണവുമായെത്തി. നാല് മണിക്കൂലധികം സമയമെടുക്കുമെങ്കില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കേണ്ടതുള്ളൂവെന്നും വിമാനത്താവളത്തിലടക്കം സമയം പാഴാകാതിരിക്കാനും ചിലവ് കുറയ്ക്കാനുമാണ് യാത്ര റോഡുമാര്‍ഗമാക്കിയതെന്നും മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
കൂടുതൽ വായനയ്ക്ക് : https://cnewslive.com/news/16735/ambulance-leaves-kochi-for-kozhikode-with-heart-js