മോന്‍സണെ അറിയാം; പണമിടപാടില്‍ പങ്കില്ല: തന്നെ വേട്ടയാടുന്നതിനു പിന്നില്‍ മുഖ്യമന്ത്രിയും ഓഫീസുമെന്ന് കെ.സുധാകരന്‍

മോന്‍സണെ അറിയാം; പണമിടപാടില്‍ പങ്കില്ല: തന്നെ വേട്ടയാടുന്നതിനു പിന്നില്‍ മുഖ്യമന്ത്രിയും ഓഫീസുമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണെ പരിചയം ഡോക്ടര്‍ എന്ന നിലയിലാണെന്നും വ്യാജനാണോ എന്ന് അറിയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. അയാളുടെ വീട്ടില്‍ പോയിട്ടുണ്ട്. എത്ര തവണയെന്ന് എണ്ണിനോക്കിയിട്ടില്ല. പുരാവസ്തുവിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടുകയാണ്. തന്നെ കുടുക്കാന്‍ ചില കറുത്ത ശക്തികള്‍ ശ്രമിക്കുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫീസുമാണ്. മോന്‍സന്റെ വീട്ടില്‍ പോയത് ചികിത്സയ്ക്കാണ്. പണമിടപാടിനല്ല. പണമിടപാടിന് ഇടനില നിന്നെന്ന ആരോപണം സുധാകരന്‍ തളളി. പരാതിക്കാരന്‍ കളളം പറയുകയാണ്. പരാതി താന്‍ നിയമപരമായി നേരിടും.

എന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നല്‍കിയ വ്യക്തിയെ എനിക്ക് അറിയില്ല. അയാള്‍ കറുത്തിട്ടോ വെളുത്തിട്ടോയെന്നെനിക്ക് അറിയില്ല. അങ്ങനെ ഒരു ഡിസ്‌ക്കഷന്‍ മോന്‍സന്റെ വീട്ടില്‍ വെച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണ്.

പൊലീസും സര്‍ക്കാരും കോടതിയുമുളള നാട്ടിലല്ലേ മോന്‍സണ്‍ ഇതുവരെയുണ്ടായിരുന്നത്. കെപിസിസി പ്രസിഡന്റായ ശേഷവും മോന്‍സണ്‍ തന്നെ വന്ന് കണ്ടിരുന്നു. പരാതിയില്‍ പറയുന്നതുപോലെ താന്‍ 2018 ല്‍ എം.പിയല്ല. ഒരു കമ്മിറ്റിയിലും അംഗവുമല്ല. ആരോപണത്തില്‍ പറയുന്ന തീയതിയില്‍ താന്‍ എം.ഐ ഷാനവാസിന്റെ കബറടക്കത്തിലാണ് പങ്കെടുത്തത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാമെന്നും സുധാകരന്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.