തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ചര്‍ച്ച. സ്‌കൂള്‍ തുറക്കുക്കുമ്പോൾ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗതസൗകര്യം ഒരുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചയിൽ വിലയിരുത്തും.
ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടി സേവനം വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.
അതേസമയം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസും തുടരും.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സ്‌കൂളുകള്‍ കെഎസ്ആര്‍ടിസിയുടെ സഹായവും തേടിയിട്ടുള്ളത്. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അടുത്തമാസം 20നകം സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
എന്നാല്‍ രണ്ട് വര്‍ഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്സ് അടയ്ക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരുന്ന അവസ്ഥയിലാണ്.