സര്‍ക്കാര്‍ സഹായം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

സര്‍ക്കാര്‍ സഹായം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍ക്കാരില്‍ നിന്ന് സഹായ ധനം ലഭിക്കുക എന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശം അല്ലെന്ന് സുപ്രീം കോടതി. സഹായം നിബന്ധനകള്‍ക്കു വിധേയമാണ്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നയ തീരുമാനം എടുത്താല്‍ പോലും ചോദ്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ന്യൂനപക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

സ്വന്തം നിബന്ധനകള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ സഹായ ധനം നല്‍കേണ്ടതെന്ന് സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. സഹായ ധനം നല്‍കുക എന്നത് സര്‍ക്കാര്‍ നയമാണ്. സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ നയം ഉണ്ടാക്കുന്നത്. എന്നാല്‍ ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാല്‍ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന 101-ാം റെഗുലേഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.