കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ നിശ്ചയിച്ച പ്രകാരം വോട്ടെടുപ്പ് 30നും വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിനും നടക്കുമെന്ന് കോടതി അറിയിച്ചു.
മുന്‍ഗണന നല്‍കി ഭവാനിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഭവാനിപ്പൂരില്‍ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമത ബാനര്‍ജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് തോല്‍ക്കുകയായിരുന്നു. ഇതോടെ മമതയ്ക്ക് മത്സരിക്കാനായി ഭവാനിപൂര്‍ എംഎല്‍എ സൊവന്‍ ദേബ് ചാറ്റര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂരിൽ വ്യാഴാഴ്‌ചയാണ് ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.