ന്യൂഡൽഹി: പാര്‍ട്ടി പ്രവര്‍ത്തകസമിതി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനാണ് അടിയന്തരമായി പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടു മന്ത്രിമാരും പി.സി.സി ട്രഷററും രാജിവെച്ചു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡുമായി ആലോചിക്കാതെ സിദ്ദു രാജിവെച്ചതില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ സിദ്ദുവിനെ അനുനയിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
അതിനിടെ പഞ്ചാബ് പ്രതിസന്ധിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി പുകയുകയാണ്. ഹൈക്കമാന്‍ഡിലെ ചില നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നാണ് ആക്ഷേപം. അതേസമയം പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 മുതിര്‍ന്ന നേതാക്കളില്‍ പെട്ടവരാണ് കപില്‍ സിബലും ഗുലാം നബി ആസാദും. അതേസമയം മുതിര്‍ന്ന നേതാവ് കപില്‍ സിബൽ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടിക്ക് ഒരു പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കപില്‍ സിബല്‍ പറഞ്ഞു.