കോഴിക്കോട്: കോണ്‍ഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ താക്കീതുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ നിര്‍ദേശം.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ രാഹുല്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് രാഹുല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മെറിറ്റ് ആണ് മുന്‍ഗണനയെന്നും പരാതികള്‍ ഉണ്ടെങ്കില്‍ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാന്‍ മടിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തു. വയനാട് ലോക്സഭ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സംഘടന ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ചര്‍ച്ച വിഷയമായി.
അതിനിടെ കെപിസിസി പുന:സംഘടന ഒക്ടോബര്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും ഡൽഹിക്ക് പോകും. ഒന്‍പത്, പത്ത് ദിവസങ്ങളില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകള്‍ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകണമെന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അതിന് ആവശ്യമായ ചര്‍ച്ചകള്‍ ഉണ്ടാകും.