മനുഷ്യാവകാശ കമ്മീഷന്റെ പേരിലും തട്ടിപ്പ്; കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ട്രസ്റ്റ് പൊലീസ് പൂട്ടിച്ചു

മനുഷ്യാവകാശ കമ്മീഷന്റെ പേരിലും തട്ടിപ്പ്; കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ട്രസ്റ്റ് പൊലീസ് പൂട്ടിച്ചു

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍ മാതൃകയില്‍ കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൊലീസ് പൂട്ടിച്ചു. അരയിടത്തുപാലത്ത് പ്രവര്‍ത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ എന്ന സ്ഥാപനമാണ് പൊലീസ് പൂട്ടിച്ചത്. സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ നഹാസ് ഉള്‍പ്പെടെയുള്ള കമ്മറ്റി അംഗങ്ങള്‍ക്കെതിരെ വഞ്ചന കുറ്റം ചുമത്തി നടക്കാവ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മനുഷ്യാവകാശ പ്രശ്‌നങ്ങളിലും കുടുംബ പ്രശ്‌നങ്ങളിലും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തുകയും ഒത്തു തീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. നിയമപരമായ അധികാരങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പരാതികള്‍ സ്വീകരിച്ചിരുന്നത്. ആയിരം രൂപ മുതല്‍ മൂവായിരം രൂപ വരെയായിരുന്നു ഇവര്‍ ഓരോ കേസിനും കൈപ്പറ്റിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ പൊതു ജനങ്ങളില്‍ നിന്ന് അറുപതോളം പരാതികള്‍ ഇവര്‍ സ്വീകരിച്ചിട്ടുണ്ട്. ആളുകളില്‍ നിന്ന് പരാതി സ്വീകരിക്കുകയും ഇരു കക്ഷികളെയും വിളിച്ചു വരുത്തി സ്ഥാപനത്തിനുള്ളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. മധ്യസ്ഥ ചര്‍ച്ച നടത്തി പരാതി പരിഹരിക്കുമ്പോള്‍ പണം വാങ്ങിയിരുന്നതായും സിറ്റിംഗിനും മറ്റുമായി സ്ഥാപനത്തിലുള്ളവര്‍ തന്നെ ആള്‍മാറാട്ടം നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.