സ്വര്‍ണക്കടത്ത്: സ്വപ്നാ സുരേഷിന് തണലൊരുക്കിയത് മോണ്‍സണെന്ന് സൂചന

സ്വര്‍ണക്കടത്ത്: സ്വപ്നാ സുരേഷിന് തണലൊരുക്കിയത് മോണ്‍സണെന്ന് സൂചന

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് മോന്‍സണ്‍ മാവുങ്കലെന്ന് സൂചന. സ്വര്‍ണക്കള്ളക്കടത്ത് പുറത്തു വന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് കടന്നിരുന്നു. ഇത് സംബന്ധിച്ച് രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. അന്ന് തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിന്റെ ഈ വീഴ്ചയില്‍ അന്നു തന്നെ സംശയം ഉയര്‍ന്നിരുന്നു.

ലോക്ഡൗണില്‍ റോഡ് മുഴുവന്‍ പരിശോധനയുള്ളപ്പോഴാണ് സ്വപ്ന സുരേഷും സംഘവും കാറില്‍ കടന്നു കളഞ്ഞത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് പേരിന് നഗരത്തില്‍ പരിശോധന നടത്തി. ഇതിനിടെ ബെംഗളൂരുവില്‍ ഇവര്‍ എന്‍.ഐ.എ.യുടെ പിടിയിലായ വിവരം പുറത്തു വന്നു. സ്വപ്നയ്ക്കും സംഘത്തിനും പൊലീസില്‍ നിന്ന് സഹായം ലഭിച്ചിരുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നു തന്നെ സംശയം ഉന്നയിച്ചിരുന്നു.

സുരക്ഷിതമായി ഒളിവില്‍ കഴിയാവുന്ന വസതിയായാണ് മോന്‍സന്റെ വീടിനെ കാണുന്നത്. പുറത്തു നിന്ന് നോക്കുന്ന ആര്‍ക്കും മോന്‍സന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ കഴിയില്ല. പുറത്തെ കാഴ്ചകള്‍ അകത്തറിയാന്‍ നിരവധി ക്യാമറകളും ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയെന്നും സംശയിക്കുന്നു. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.