മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു; വിടപറഞ്ഞത് സിവില്‍ സര്‍വ്വീസിന് ഏറെ ആദരവ് നേടിക്കൊടുത്ത ഭരണതന്ത്രജ്ഞന്‍

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു; വിടപറഞ്ഞത് സിവില്‍ സര്‍വ്വീസിന് ഏറെ ആദരവ് നേടിക്കൊടുത്ത ഭരണതന്ത്രജ്ഞന്‍

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 81 വയസായിരുന്നു.

1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗവുമായിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന് തന്റെ പ്രവര്‍ത്തനത്തിലൂടെ ഏറെ ആദരവ് നേടിക്കൊടുത്ത ഭരണതന്ത്രജ്ഞന്‍ എന്നതിനൊപ്പം അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി ചെല്ലപ്പന്‍ നായരുടെ മകനാണ്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബി.എ (ഓണേഴ്‌സ്) നേടിയ അദ്ദേഹം കുറച്ചുകാലം കോളേജ് അധ്യാപകനായി ജോലിനോക്കിയശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. കോഴഞ്ചേരി സെന്റ് തോമസ്, തലശ്ശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജില്‍ എന്നിവിടങ്ങളിലാണ് അധ്യാപകനായി ജോലിനോക്കിയത്.

ഒറ്റപ്പാലം സബ്കളക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1982-87 ല്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു. ദേവസ്വം കമ്മീഷണര്‍ എന്ന നിലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കുന്നതിനായുള്ള നടപടികള്‍ ശ്രദ്ധേയമായിരുന്നു. 1998 ഏപ്രിലിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.