കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നിർണായകമായ ഭവാനിപൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു . മണ്ഡലത്തില്‍ 21 റൗണ്ടായാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്.
ബിജെപി സ്ഥാനാര്‍ഥി പ്രയങ്ക ട്രിബ്രേവാളും, സിപിഎം സ്ഥാനാര്‍ഥി ശ്രീജിബ് ബിശ്വാസുമായിരുന്നു മമതയുടെ എതിര്‍സ്ഥാനാര്‍ഥികള്‍. നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുളളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടണം. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ തുടങ്ങി 10 മണിയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് ഇപ്പോളത്തെ വിവരം .
മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂൽ കൃഷിമന്ത്രി ശോഭൻദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപ്പൂരിൽ മത്സരിച്ചത്.
രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂർ. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഫലവും ഇന്ന് പുറത്തുവരും. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടർമാരാണുള്ളത്.