തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തിൽ 82 ശതമാനത്തിലധികം പേരിക്കും ആന്റിബോഡിയുണ്ടെന്ന് സര്‍വ്വേ. ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയുടെ പ്രാഥമിക വിലയിരുത്തലിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ.
നാൽപതു ശതമാനം കുട്ടികളിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന. 14 ജില്ലകളിൽനിന്ന് 30,000 സാമ്പിളുകൾ ശേഖരിച്ചുനടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. കോവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണ് സർവേ നടത്തിയത്.
കുട്ടികൾക്ക് വാക്സീൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ കോവിഡ് രോഗബാധ മാത്രമാണ് ആന്റിബോഡിക്കു കാരണം. 18 കഴിഞ്ഞവർ, 5–17 പ്രായക്കാർ, തീരദേശവാസികൾ, ഗർഭിണികൾ, ചേരിനിവാസികൾ, 18 വയസിനു മുകളിലുള്ള ആദിവാസികൾ എന്നിവരിലാണ് പരിശോധന നടത്തിയത്.
തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. അതേസമയം, കുട്ടികളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്റിബോഡി കുറവാണ്. ഐസിഎംആർ നടത്തിയ ദേശീയ സർവേയിൽ കേരളത്തിൽ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. എന്നാൽ കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നില്ല.