കൊച്ചിയില്‍ ഫ്‌ളാറ്റില്‍ ലഹരിക്കച്ചവടം; ഐടി കമ്പനി മാനേജരടക്കം പിടിയില്‍

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ ലഹരിക്കച്ചവടം; ഐടി കമ്പനി മാനേജരടക്കം പിടിയില്‍

കൊച്ചി: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരിക്കച്ചവടം നടത്തി വന്നിരുന്ന സംഘം പിടിയില്‍. ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെ ഏഴ് അംഗസംഘമാണ് പിടിയിലായത്. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തായിരുന്നു ഇടപാടുകള്‍.

സംസ്ഥാനത്തിന്റെ പുറത്തുനിന്നും മയക്കുമരുന്ന് എത്തിച്ച്‌ വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശിയായ ആമിനാ മന്‍സിലില്‍ ജിഹാദ് ബഷീര്‍(30) കൊല്ലം ഇടവെട്ടം സ്വദേശിനിയായ അനിലാ രവീന്ദ്രന്‍(29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി ഏര്‍ലിന്‍ ബേബി(25) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ മയക്ക് മരുന്നു ഉപയോഗിക്കുന്നതിനായി എത്തിയ നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമല്‍(23), മനക്കപടി സ്വദേശി അര്‍ജിത്ത് (24), ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24), നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ (24), എന്നിവരും പിടിയിലായി.

പ്രതികളില്‍ നിന്നും 2.5 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കല്‍ കൂടുതല്‍ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം എത്തിയതോടെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണു വിലയിരുത്തല്‍.

കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.